25 December 2008

പകല്‍ നക്ഷത്രം





ഈ ചുന്ദരി പെണ്ണിന്റെ പേര് മുന്നുകുട്ടി. എന്റെ തോളില്‍ ചവിട്ടി മുകളിലെത്തിയിട്ട് വിജയശ്രീലാളിതയായ ഭാവത്തില്‍ അവളുടെ ചിരികണ്ടില്ലെ ?
നക്ഷത്ര ശോഭയുള്ള ഇവളുടെ ചിരിയാകട്ടെ ഇക്കുറി എന്റെ ക്രിസ്മസ് പോസ്റ്റ്.
[ഇവള്‍ എന്റെ അനിയന്റെ മകള്‍ - അംന അര്‍ഷാദ്. സ്ഥലം - അല്‍-ഖോര്‍ പാര്‍ക്ക് ,ഖത്തര്‍]
എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍

12 November 2008

മാവ് പൂത്ത കാലം...



രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ ലീവിന് പോയപ്പോള്‍ എടുത്ത ഒരു ചിത്രം പൊടിതട്ടി എടുത്തതാണ്. ഈ മാമ്പൂക്കളില്‍ കുറെയൊക്കെ പണ്ടേ കൊഴിഞ്ഞ് പോയിരിക്കും. ബാക്കിയുള്ളവ ഇതിനോടകം വിരിഞ്ഞ് മാങ്ങയായി മൂത്ത് പഴുത്ത്, കിളികളും, കാക്കകളും,അണ്ണാനും അണ്ടിപോലും ബാക്കി വെക്കാതെ അടിച്ച് മാറ്റിയിരിക്കും. ഇവിടെ നിന്ന് വീണ്ടും ഈ ചിത്രം കണ്ടപ്പോള്‍ ഒന്ന് പോസ്റ്റാമെന്ന് തോന്നി.
കുറേ ദിവസമായി മടിപിടിച്ചിരിക്കുന്നു,
അടിക്കുറിപ്പ് എന്തെഴുതുമെന്ന് ആലോചിച്ചിരുന്നപ്പോള്‍ പഴയ ആ കുട്ടിക്കാലം വെറുതെ ഓര്‍ത്തു പോയി (ക്ഷമിക്കണം! ഈ ബ്ലോഗ് തുടങ്ങിയത് മുതലുള്ള ഒരു സൂക്കേടാണ്)
പറമ്പ് നിറയെ പന്തലിച്ച് പൂത്ത് നില്‍ക്കുന്ന മാവുകള്‍.. വള്ളി ട്രൌസറുമിട്ട് ചുണ്ടില്‍ മാങ്ങാ ചുണയുമായി നടന്നിരുന്ന ഒരു കാലം.
മാവുകള്‍ മാത്രമുള്ള ഒരു പറമ്പായിരുന്നു ഞങ്ങളുടേത്. നട്ടുച്ചക്കും വെയില്‍ കൊള്ളാതെ പറമ്പില്‍ കളിച്ച് നടക്കാം. പരന്ന് പടര്‍ന്ന് നില്‍ക്കുന്ന ചില മാവുകളില്‍ ‘മരക്കോരങ്ങന്‍ കളി‘ ഞങ്ങളുടെ ഇഷ്ട്ട വിനോദമായിരുന്നു. മാവ് പൂത്തു തുടങ്ങുമ്പോള്‍ കാറ്റിന് ഒരു പ്രത്യാക ഗന്ധമാണ്.
എന്തൊക്കെ തരം മാവുകളായിരുന്നു അരിമാവ്, തേങ്ങാമാവ്, തത്തമ്മചുണ്ടന്‍, ചപ്പിക്കുടിയന്‍, മൂവാണ്ടന്‍, പുളിയന്‍, ഗോമാവ്, നാരങ്ങാമാവ്..
[ഇവയുടെ പലതിന്റേയും യഥാര്‍ത്ഥ പേര് അല്‍ഫോന്‍സൊ, ബദാമി, രാജ്പൂരി എന്നൊക്കെയാണെന്നറിഞ്ഞത് ഇവിടുത്തെ 'മാന്‍ഗോ ഫെസ്റ്റിവലില്‍' നിന്നാണ് . ഫെസ്റ്റിവല്‍ മാങ്ങകള്‍ കാഴ്ചയില്‍ എറെക്കുറെ സമാനമെങ്കിലും മധുരത്തിന്റെ കാര്യത്തില്‍ പണ്ടത്തേതിന്റെ നാല് അയല്‍പ്പക്കം അകലെ]
പിന്നീട് തെങ്ങുകള്‍ വെക്കാനായി ഞങ്ങളുടെ പ്രിയപ്പെട്ട മാവുകളുടെ കടക്കല്‍ ഒന്നിന് പിറകെ ഓന്നായി കോടാലി വീഴുന്നത് വേദനയോടെ നോക്കിനില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. ഞങ്ങളുയര്‍ത്തിയ പ്രതിഷേധപ്രകടനങ്ങള്‍ക്ക് അടുക്കളയുടേ അതിര്‍ത്തിക്കപ്പുറം ആയുസ്സുണ്ടായിരുന്നില്ല.

ഇന്ന് തെങ്ങുകള്‍ നിറഞ്ഞ് നില്‍ക്കുന്ന പറമ്പിന്റെ അങ്ങിങ്ങ് വാര്‍ധക്ക്യത്തിന്റെ അവശതയിലെങ്കിലും ഗതകാല പ്രൌഡിയുടെ ഉജ്ജ്വല സ്മാരകങ്ങളായി ഉയര്‍ന്ന് നില്‍ക്കുന്ന മാവുകള്‍ കാണുമ്പോള്‍ ഒരു ആശ്വാസമാണ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ആത്മബന്ധത്തിന്റെ ആ പഴയ നാളുകളെ കുറിച്ചുള്ള ചില നല്ല ഓര്‍മ്മകള്‍..

ങ്ഹാ.. കാലമെത്ര കടന്നു പോയി..

പഴയ കൂട്ടുകാരില്‍ ചിലരെല്ലാം അകാലത്തില്‍ കൊഴിഞ്ഞ് കാല യവനികക്കുള്ളില്‍ മറഞ്ഞ് പോയി. ഒന്നും നമ്മെ ചിന്തിപ്പിക്കുന്നില്ല.

ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ഹ്രസ്വമായ ജീവിത യാത്രയില്‍ നമ്മെ ഇത്ര തിരക്കു പിടിപ്പിക്കുന്നതെന്താണ്?

“അവനാകുന്നു മണ്ണില്‍ നിന്ന് നിങ്ങളെ സ്രഷ്ട്ടിച്ചവന്‍, പിന്നെ ബീജ കണത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്ത് കൊണ്ടുവരുന്നു. നിങ്ങളുടെ പൂര്‍ണ്ണ ശക്തി നിങ്ങള്‍ പ്രാപിക്കുന്നതിന്നും, പിന്നീട് നിങ്ങള്‍ വ്രദ്ധരായി തീരാനും വേണ്ടിയാണിത്.നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിര്‍ണ്ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരാനും, ഒരു വേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നതിന്നും വേണ്ടി.“

വിശുദ്ധ ഖുര്‍-ആന്‍(40.67)



30 September 2008

പെരുന്നാള്‍ കിരണം.



            

ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് വിശ്വാസികള്‍ ഇന്നലെ വേദനയോടെ വിട പറഞ്ഞു.
നിര്‍മ്മലമായ മനസ്സും ശരീരവുമായി
ഈദ് ഗാഹുകളില്‍ നിന്നും മടങ്ങുന്ന വിശ്വാസികളുടെ മനസ്സില്‍,
പാപമുക്തമായ പുതിയ ഒരു ജീവിതത്തിന്റെ പൊന്‍കിരണങ്ങളാണ് നിറയുന്നത്.
ഭൌതികാസക്തികള്‍ക്കും ജടികേഛകള്‍ക്കും മേല്‍ നേടിയ വിജയം തീര്‍ച്ചയായും ആഘോഷിക്കാനുള്ളത് തന്നെയാണ്. പക്ഷെ ഒരു മാസം കൊണ്ട് നേടിയെടുത്ത മാനസീക വിശുദ്ധി ഒരറ്റ ദിവസത്തെ ആഘോഷം കൊണ്ട് നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കുക.
ഒപ്പം ഈ ഈദ് സാമൂഹിക കൂട്ടായ്മയുടേയും
മതസൌഹാര്‍ദ്ദത്തിന്റെയും വേദിയാക്കാനും ശ്രദ്ധിക്കുക..
എല്ലാവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍

12 September 2008

ഓണത്തുമ്പീ നീയും..




ഓണത്തുമ്പീ നീയും കമ്മ്യൂണിസ്റ്റായോ?
കാലത്തിനൊത്ത് കോലം കെട്ടാന്‍ നിനക്കും യാതൊരു മടിയുമില്ലല്ലേ?
രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ നീ എന്തു ചെയ്യുമെന്ന് ഞങ്ങള്‍ നോക്കട്ടെ!
അല്ല നീ എന്തെടുക്ക്വാ അവിടെ?
തുള്ളല്‍ പരിപാടിയൊക്കെ നിര്‍ത്തി ഇപ്പോള്‍ ശീര്‍ഷാസനം തുടങ്ങിയോ?
നല്ലൊരു ഓണായിട്ട് ഇങ്ങനെ തലയും കുത്തി നില്‍ക്കാതെ പോയി തുമ്പക്കുടത്തില്‍ ഊഞ്ഞാലിടാന്‍ നോക്ക്..
ദേ കുട്ടികള്‍ പാട്ടും പാടി കാത്ത് നില്‍ക്കുന്നു...


എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍

31 August 2008

വ്രത വിശുദ്ധിയുടെ മാസപ്പിറവിക്ക് സ്വാഗതം.




   HASHIR MOHD SHAKEER IN FRONT OF 'ZAID-BIN SABITH ' MASJID.DOHA.QATAR


വ്രതം വിശ്വാസിയുടെ രക്ഷാകവചമാണ്.
ആരാധനകളുടെ കൂട്ടത്തില്‍ വേരിട്ട ഒരു വഴി.
തിരസ്ക്കാരമാണ് വ്രത-ഭാഷ, മനശുദ്ധിയാണതിന്റെ പൊരുള്‍.
സഹനത്തിലധിഷ്ട്ടിതമായ ഒരു നിശ്ശ്ബ്ദകര്‍മ്മം.
വിശക്കുന്നവന്റെ വേദന പങ്കുവെക്കുന്നതോടൊപ്പം
കണ്ണിനേയും,കാതിനേയും,നാവിനേയും നിയന്ത്രണവിധേയമാക്കാന്‍
നോമ്പുകാരന് കഴിയേണ്ടതുണ്ട്.
ഭൌതീകതയുടെ പ്രകോപനങ്ങളില്‍ നിന്നും ദൈവീക വിധേയത്വത്തിലേക്ക്
മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള പരിശീലന കളരിയാണ് റമളാന്‍.

അനുബന്ധം: “നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക,
എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും“
-നബി വചനം.

14 April 2008

അറേബ്യന്‍ കണിക്കൊന്ന..


കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുത്സവമായ വിഷു ഇത്തവണ കടന്നു വരുന്നത് വേനല്‍ മഴയില്‍ കുതിര്‍ന്ന കര്‍ഷകന്റെ സ്വപ്നങ്ങളും, കണ്ണീരുമായാണ്. വിളെവെടുപ്പുകാലത്ത് തിമിര്‍ത്തു പെയ്ത മഴയില്‍ പൊഴിഞ്ഞത് അവന്റെ ദീര്‍ഘനാളത്തെ വിയര്‍പ്പും, സമ്പാദ്യവുമാണ്. പ്രക്രതിയുടെ നേര്‍ക്കുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളുടെ അനന്തര ഫലമാണ് ഈ കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. “മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്ത് കൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ച് തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്ക് മടങ്ങിയെങ്കിലോ?“ വിശുദ്ധ ഖുര്‍-ആന്‍(30:41) ഖത്തറിലെ എന്റെ താമസ സ്ഥലത്തിന്നടുത്തായി കുറച്ചു ദിവസമായി ഈ സുന്ദരി പൂത്തുലഞ്ഞു നില്‍ക്കുന്നു. കണിക്കൊന്നയെ ഓര്‍മ്മിപ്പിക്കുന്ന ഈ പൂക്കള്‍ യുഎഇക്കാര്‍ വിഷുക്കണിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ന് മനോരമ ന്യൂസില്‍ കണ്ടു. ഒറിജിനല്‍ കിട്ടാതായാല്‍ പിന്നെ ഡ്യൂപ്പ് തന്നെ ശരണം! കേരളത്തിലെ കൊന്നപ്പൂക്കളൊക്കെ വേനല്‍ മഴയില്‍ കൊഴിഞ്ഞ് പോയ്ക്കാണും ? (ഫോട്ടോയില്‍ പൂക്കളോടൊപ്പം ‘കേറിയിരിക്കുന്നത്‘ ‘ഹാതിം‘ എന്റെ മൂന്നാമത്തവന്‍)

13 April 2008

മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം...(2)



ഇത് നിയ-ക്കുട്ടി (റാണിയ), വാശി പിടിച്ചാല്‍ ഇവളൊരു ചിന്ന അരുന്ധതിറോയി തന്നെയാണ്.ഈ കുറുമ്പിപെണ്ണിന്റെ നിശ്ചയധാര്‍ഡ്യത്തിനു മുന്നില്‍ നമ്മള്‍ മുട്ട് മടക്കുകയേ നിവര്‍ത്തിയുള്ളു. തോട്ടിലിറങ്ങിയപ്പൊള്‍ അവളുടെ സന്തോഷം കണ്ടില്ലേ?
ഭൂഗോളത്തിലെ എല്ലാ ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. .

10 April 2008

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..



പാടവും,തോടും,കായലും,കുളങ്ങളും,പൂക്കളും,പുഴകളും നിറഞ്ഞ നമ്മുടെ ആ പഴയ ക്കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നു എന്ന് നാം പലപ്പോഴും പരിതപിക്കാറുണ്ട്. ആരാണ് അവര്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയത്? നാട്ടിലുള്ളപ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ കുട്ടികളുടെ കയ്യും പിടിച്ച് നാം നെല്‍പ്പാടങ്ങളിലേക്ക് ഇറങ്ങി നടന്നിട്ടുണ്ടോ? തോട്ടു വക്കത്തിരുന്നു ചൂണ്ടയിട്ടിരുന്ന, കൂന്തപ്പൂവ് പറിക്കാന്‍ പോയി ചളിയില്‍ പൂണ്ടുപോയ, മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞപ്പോള്‍ വാഴത്തണ്ടുകള്‍ കോര്‍ത്ത് ചങ്ങാടമുണ്ടാക്കി മാങ്ങാ-തോട്ടി കഴുക്കോലാക്കി തുഴഞ്ഞ് കളിച്ച ആ പഴയ കുസൃതിക്കാല സ്മരണകള്‍ എപ്പോഴെങ്കിലും നാം അവരോടോത്ത് പങ്കുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? (ഒടുവില്‍ ഇരുള്‍ പരന്നു തുടങ്ങുമ്പോള്‍ കളിനിര്‍ത്തി അടുക്കള വാതിലിലൂടെ പമ്മി പമ്മി വീട്ടില്‍ നുഴഞ്ഞു കയറുമ്പോള്‍ അച്ചന്റെ മുന്നില്‍ തന്നെ ചെന്ന് പെട്ടതും പുളിവടി കൊണ്ട് പൊതിരെ തല്ല് കൊണ്ടതും ഏതായാലും പറയേണ്ട) തിരക്കിനിടയില്‍ നമുക്കെവിടെ ഇതിനെല്ലാം നേരം? ഇനി സമയം കിട്ടിയാല്‍ തന്നെ വയലും തോടും പുഴകളുമെവിടെ? പാടങ്ങളായ പാടങ്ങളൊക്കെ നമ്മള്‍ മണ്ണിട്ട് നിരത്തി കോണ്‍ക്രീറ്റ് വല്‍ക്കരിച്ചില്ലേ.. ഒടുവില്‍ അന്നത്തിനായി അന്ന്യന്റെ വണ്ടിയും കാത്ത് കിടക്കേണ്ട ഗതികേടിലായത് മിച്ചം!

ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters